ചക്കുളത്തുകാവ്‌ ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിയ പൊങ്കാല ഇന്ന്‌ നടക്കും

ചക്കുളത്തുകാവ്‌ ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിയ പൊങ്കാല ഇന്ന്‌ നടക്കും
alternatetext

ചക്കുളത്തുകാവ്‌: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ്‌ ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിയ പൊങ്കാല ഇന്ന്‌ നടക്കും. സംസ്‌ഥാനത്തിന്‌ അകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്ന മഹാസംഗമത്തിന്‌ മണിക്കൂറുകള്‍ അവശേഷിക്കേ ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തില്‍ ഭക്‌തജന പ്രവാഹം. പ്രധാന വീഥിയില്‍ അടുപ്പ്‌ കൂട്ടാനുള്ള തിരക്ക്‌ ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു.

കാസര്‍കോഡ്‌, വയനാട്‌, കോഴിക്കോട്‌, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ നിന്നുള്ള ഭക്‌തര്‍ രണ്ട്‌ ദിവസം മുന്‍പേ ക്ഷേത്രത്തില്‍ എത്തി പൂജകളില്‍ പങ്കെടുക്കുന്നുണ്ട്‌. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട്‌ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ്‌ പൊങ്കാല അടുപ്പുകള്‍ ഒരുക്കുന്നത്‌. 3000 ഓളം വോളന്റിയേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും പാര്‍ക്കിംഗ്‌ സ്‌ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്‌. പൊങ്കാലയ്‌ക്ക് ആവശ്യമായ ഇഷ്‌ടിക, കലം, കുടിവെള്ളം എന്നിവ വാളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ പൊങ്കാല സ്‌ഥലങ്ങളില്‍ എത്തിക്കും.

ശുദ്ധജല ലഭ്യതയ്‌ക്ക് വിപുലമായ സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ജങ്‌ഷനുകള്‍ കേന്ദ്രീകരിച്ച്‌ താല്‌കാലിക കിയോസ്‌ക്കുകള്‍ സ്‌ഥാപിച്ചു. ഭക്‌തരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ വാളന്റിയേഴ്‌സ് നിര്‍ദ്ദേശം നല്‍കും. സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണവും അന്നദാനവും നടത്തും. വിവിധ ഡിപ്പാര്‍മെന്റുകള്‍, തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങള്‍, സാമുദായിക-സാമൂഹിക- സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ എന്നിവ പൊങ്കാല നടത്തിപ്പിന്‌ നേതൃത്വം നല്‍കും. സുരക്ഷ ക്രമീകരണങ്ങള്‍ക്ക്‌ പോലീസ്‌, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്‌ എന്നിവരുടെ നേവനം പത്തനംതിട്ട, ആലപ്പുഴ ജില്ല കലക്‌ടര്‍മാരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്‌.

പുലര്‍ച്ചെ നാലിന്‌ നിര്‍മ്മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ അഷ്‌ടദ്രവ്യ മഹാഗണപതി ഹോമം. 9 ന്‌ വിളിച്ചു ചൊല്ലി പ്രാര്‍ഥന. 10.30 ന്‌ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്ബൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊങ്കാല സമര്‍പ്പണ ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശി സദ്‌ഗുരു രാധാകൃഷ്‌ണന്‍ നമ്ബൂതിരി പകരുന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക്‌ പകര്‍ത്തുന്നതോട പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്‌ണന്‍ നമ്ബൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തിമാരായ അശോകന്‍ നമ്ബൂതിരി, രഞ്‌ജിത്ത്‌ ബി നമ്ബൂതിരി, ദുര്‍ഗാദത്തന്‍ നമ്ബൂതിരി എന്നിവര്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തും. കേന്ദ്ര ഇലക്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജിവ്‌ ചന്ദ്രശേഖര്‍ പൊങ്കാല ഉദ്‌ഘാടനം ചെയ്യും.

11 ന്‌ 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച്‌ ഭക്‌തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്‌ അഞ്ചിന്‌ കുട്ടനാട്‌ എം.എല്‍ എ തോമസ്‌ കെ. തോമസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്ബൂതിരി ഭദ്രദീപം തെളിയിക്കും. കൃഷി മന്ത്രി പി. പ്രസാദ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ്‌ മുഖ്യാതിഥിയായിരിക്കും.

രാധാകൃഷ്‌ണന്‍ നമ്ബൂതിരി അനുഗ്രഹ പ്രഭാഷണവും, ഉണ്ണികൃഷ്‌ണന്‍ നമ്ബൂതിരി മംഗളാരതി സമര്‍പ്പണവും നടത്തും. വെസ്‌റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി ആനന്ദബോസ്‌ ഐ.എ.എസ്‌ കാര്‍ത്തിക സ്‌തംഭത്തില്‍ അഗ്നി പകരും. തലവടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗായത്രി ബി നായര്‍, തിരുവല്ല മുന്‍സിപ്പില്‍ ചെയര്‍ പേഴ്‌സണ്‍ അനു ജോര്‍ജജ്‌, മുട്ടാര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബോബന്‍ ജോസ്‌, തലവടി ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്റിംങ്‌ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കൊച്ചുമോള്‍ ഉത്തമന്‍, ചമ്ബക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അജിത്ത്‌ കുമാര്‍ പിഷാരത്ത്‌, അഡ്വ. ഡി. വിജയകുമാര്‍, ഉത്സവകമ്മറ്റി പ്രസിഡന്റ്‌ എം.പി രാജീവ, സെക്രട്ടറി സ്വാമിനാഥന്‍ എന്നിവര്‍ നേതൃത്വം വഹിക്കും