ഭഗവാൻ വിഷ്ണുവിൻറെ അവതാരങ്ങളിൽവച്ച് ഏറ്റവും സംഭവബഹുലമായിരിക്കുന്നത് ശ്രീകൃഷ്ണാവതാരമാണ്. പൂർണ പുണ്യാവതാരമാണ് ശ്രീകൃഷ്ണമെന്ന് മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയത്തിൽ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണഭഗവാൻ അവതരിക്കുന്നത്.
ദേവകിയും വസുദേവരും തമ്മിലുള്ള വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ കൊല്ലുമെന്ന അശരീരി കേട്ട കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച എട്ട് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമൻറെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണൻറെ ജനനമെന്നാണ് ഐതിഹ്യം.
അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണു സമ്പൂർണ്ണാവതാരമായി കൃഷ്ണൻറെ രൂപത്തിൽ പിറവി കൊണ്ടത്.
ജനിച്ചയുടനെതന്നെ ശ്രീകൃഷ്ണനെ വസുദേവർ നന്ദഗോപരുടെ ഗൃഹത്തിലാക്കി.
നന്ദഗോപരുടെ പത്നിയായ യശോദ പ്രസവിച്ച പെണ്കുിഞ്ഞിനെ തിരികെക്കൊണ്ട് കിടത്തി. സാക്ഷാൽ മായാദേവി തന്നെയായ ആ ശിശുവിനെ വധിക്കുവാൻ വേണ്ടി കംസൻ തുനിഞ്ഞു. ആ സമയത്ത് ബാലിക ആകാശത്തിലേക്കുയർന്ന് നിൻറെ അന്തകനായിരിക്കുന്നവൻ ഭൂമിയിൽ ജനിച്ചിരിക്കുന്നു എന്നുപറഞ്ഞു. ഇതുകേട്ടതോടുകൂടി അത്യധികം ഭയചകിതനായ കംസൻ ആയിടയ്ക്ക് ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുന്നതിനായി പൂതന എന്ന രാക്ഷസിയെ അയച്ചു. നന്ദഗോപഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന് വിഷം പുരട്ടിയ സ്തന ത്തെ നൽകി. ശ്രീകൃഷ്ണനാകട്ടെ, സ്തനത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവൻ വെടിഞ്ഞ് ഭൂമിയിൽ പതിച്ചു.ഇതിനുശേഷം കംസൻ തൃണാർത്തൻ എന്ന അസുരനെ കൃഷ്ണനെ നിഗ്രഹിക്കാനായി പറഞ്ഞയച്ചു.
അമ്പാടിയിലെത്തിയ തൃണാവർത്തൻ ചുഴലിക്കാറ്റായി വന്ന് ശ്രീകൃഷ്ണനെ എടുത്തുകൊണ്ട് ആകാശത്തിലേക്ക് ഉയർന്നു. ശ്രീകൃഷ്ണൻ അസുരൻറെ കഴുത്തിൽ ഞെക്കിപ്പിടിച്ച് അവനെ കൊന്നുകളഞ്ഞു.പിന്നെ ശകടൻ എന്നൊരു അസുരൻ ശകടമായി വന്ന് കൃഷ്ണനെ വധിക്കുവാൻ നോക്കി. കൃഷ്ണൻ തൻറെ കുഞ്ഞിക്കാലുകൾകൊണ്ട് മെല്ലെ തട്ടിയതോടുകൂടി ശകടാസുരൻ മരിച്ചുവീണു. വൽസൻ എന്നൊരു അസുരൻ പശുവായി വന്ന് കൃഷ്ണനെ വധിക്കുവാൻ നോക്കി. കൃഷ്ണൻ അതിൻറെ വാലും, കാലും കൂട്ടിപ്പിടിച്ച് ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ അവനും മരിച്ചുവീണു.
ആതിനുശേഷം കംസൻ, പൂതനയുടെ സഹോദരനായ ബകനെ കൃഷ്ണവധത്തിനായി നിയോഗിച്ചു. അവൻ ഒരു വലിയ പക്ഷിയുടെ രൂപം ധരിച്ച് ശ്രീകൃഷ്ണനെ വിഴുങ്ങി. കൃഷ്ണസ്പർശംകൊണ്ട് അവൻറെ ഉദരം ദഹിക്കുവാൻ തുടങ്ങി. അങ്ങനെ അവൻ മരിച്ചുവീണു.ഇതിന് ശേഷം വന്നത് അഘൻ എന്ന അസുരനായിരുന്നു. അവൻ ഒരു പെരുമ്പാമ്പിൻറെ രൂപം പൂണ്ട് രാമകൃഷ്ണന്മാരെയും ഗോപാലന്മാരെയും വിഴുങ്ങി. ശ്രീകൃഷ്ണൻ അവൻറെ ഉദരത്തെ ദഹിപ്പിച്ച് അവനെ കൊന്നുകളയുകയും, ബലരാമനോടും ഗോപാലന്മാരോടുമൊപ്പം പുറത്തുചാടുകയും ചെയ്തു. ശ്രീകൃഷ്ണൻറെ ബാല്യലീലകൾ ഏവർക്കും ആനന്ദത്തെ പ്രദാനം ചെയ്യുന്നതായിരുന്നു.
ശ്രീകൃഷ്ണനെതിരെയുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോൾ കംസൻ ധനുർയാഗം നടത്തുവാൻ തീരുമാനിച്ചു. ആ സന്ദർഭത്തിൽ കൃഷ്ണനെ ഇല്ലാതാക്കാനായിരുൻ കംസൻ ശ്രമിച്ചു. കംസൻറെ ക്ഷണം സ്വീകരിച്ച് രാമകൃഷ്ണൻമാർ മധുരാപുരിയിൽ എത്തിച്ചേർന്നു. രാമകൃഷ്ണൻമാർ യാഗവേദിയിൽ പ്രവേശിച്ച് പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. എതിരിടാൻ വന്നവരെയെല്ലാം അവർ അടിച്ചുകൊന്നു. അടുത്ത ദിവസം കംസൻ മല്ലയുദ്ധരംഗം സജ്ജീകരിച്ചു. യുദ്ധവേദിയിലേക്ക് പ്രവേശിക്കുന്നിടത്ത് കംസൻ കുവലയാപീഢൻ എന്നൊരു കൊലയാനയെ നിറുത്തിയിരുന്നു.
രാമകൃഷ്ണൻമാർ ആ ആനയെ വധിച്ച് യുദ്ധവേദിയിലേക്ക് പ്രവേശിച്ചു. അവിടെ അവരെ എതിരേറ്റത് ചാണുതൻ, മുഷ്ടികൻ എന്നീ രണ്ടുമല്ലന്മാരായിരുന്നു. കൃഷ്ണൻ ചാണൂരനെയും ബലരാമൻ മുഷ്ടികനെയും മല്ലയുദ്ധം ചെയ്ത് വധിച്ചുകളഞ്ഞു. തുടർന്നും അനവധി മല്ലന്മാർ രാമകൃഷ്ണന്മാരോട് എതിരിടാൻ വന്നു. അവരും കാലതാമസം കൂടാതെ യമപുരിയെ പ്രാപിച്ചു. ഇതിനുശേഷം കൃഷ്ണൻ കംസനെ വധിച്ചു. പിന്നെ ഭഗവാൻ വസുദേവർ, ദേവകി, ഉഗ്രസേനൻ തുടങ്ങിയവരെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിക്കുകയും, ഉഗ്രസേനനെ മധുരയിലെ രാജാവായി വാഴിക്കുകയും ചെയ്തു.
രാമകൃഷ്ണന്മാർക്ക് നാമകരണം ചെയ്തത് ഗർഗ്ഗമുനിയായിരുന്നു.ഒരു നാൾ ശ്രീകൃഷ്ണൻ മണ്ണുതിന്നുന്നതായി ഗോപികമാർ യശോദയോട് പറഞ്ഞു. അതനുസരിച്ച് ശ്രീകൃഷ്ണൻറെ വായ തുറന്നുനോക്കിയപ്പോൾ യശോദ അവിടെ ഈരേഴുപതിനാല് ലോകങ്ങളും കാണുകയുണ്ടായി. അതുകണ്ട് പരിഭ്രമിച്ച് കണ്ണുകളടച്ചുകളഞ്ഞു.
കൗരവരെയും പാണ്ഡവരെയും നിമിത്തമാക്കി ഭൂ ഭാരം ഇല്ലാതാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രീകൃഷ്ണൻ അവതരിച്ചത്. കൗരവർ കള്ളചൂതുകളിച്ച് പാണ്ഡവരുടെ രാജ്യത്തെ അപഹരിച്ചു. തുടർന്ന് പാണ്ഡവന്മാർ 12 വർഷം വനവാസവും ഒരു വർഷം അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇതിനുശേഷം രാജ്യം തിരികെ ആവശ്യപ്പെട്ടപ്പോൾ കൗരവർ നൽകിയില്ല. തുടർന്ന് യുദ്ധത്തിലൂടെ തന്നെ രാജ്യത്തെ തിരികെ നേടുവാൻ പാണ്ഡവർ പരിശ്രമിച്ചു. ഈ സമയത്ത് ശ്രീകൃഷ്ണൻ സമാധാനദൂതനായി കൗരവസദസ്സിലേക്ക് ചെന്നു. കൗരവർ ശ്രീകൃഷ്ണൻറെ വാക്കുകളെ മാനിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ തടവിലാക്കാൻ വരെ ശ്രമിച്ചു.ഒടുവിൽ കൗരവരും പാണ്ഡവരും തമ്മിൽ കുരുക്ഷേത്രത്തിൽവച്ച് അതിഘോരമായ യുദ്ധം നടന്നു.
പാണ്ഡവപക്ഷത്തിൽ ഏഴ് അക്ഷൗഹിണിപടകളും, കൗരവപക്ഷത്തിൽ പതിനൊന്ന് അക്ഷൗഹിണിപടകളുമാണ് ഉണ്ടായിരുന്നത്. 21870 രഥങ്ങൾ, അത്രതന്നെ ആനകൾ, 65610 കുതിരകൾ, 109350 കാലാളുകൾ എന്നിവ ഉൾപ്പെട്ടതാണ് ഒരു അക്ഷൗഹിണിപ്പട. മഹാഭാരതയുദ്ധത്തിൽ ഏകദേശം 60 ലക്ഷത്തോളം ജനങ്ങൾ പങ്കെടുത്തതായാണ് ഈ കണക്കനുസരിച്ച് പറയാൻ സാധിക്കുക.
ശത്രുപക്ഷത്തുനിൽക്കുന്ന തൻറെ പിതാമഹന്മാരെയും ഗുരുക്കന്മാരെയും കണ്ടതോടുകൂടി അർജ്ജനൻ അത്യധികം വിഷാദമഗ്നനായി തീർന്നു. അദ്ദേഹം യുദ്ധത്തിൽ നിന്ന് പിൻവാങ്ങുവാൻ വരെ ഒരുങ്ങി നിന്നു. ഈ സമയത്ത് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഉപദേശിക്കുന്നതാണ് ഭഗവത്ഗീത. ഒരു മനുഷ്യൻറെ പരമമായ കർത്തവ്യം എന്താണ്, എങ്ങനെയാണ് അലസതകളിൽ നിന്നും വിഷാദത്തിൽ നിന്നും മുക്തിപ്രാപിക്കാൻ സാധിക്കുക തുടങ്ങിയ മുതൽ അത്യുനന്നതമായ വേദാന്തസങ്കൽപങ്ങൾ വരെ ഭഗവത്ഗീതയിൽ അടങ്ങിയിരിക്കുന്നു.
ഭഗവാൻറെ ഉപദേശം ശ്രമിച്ചതോടുകൂടി അർജ്ജുനൻ തൻറെ കർത്തവ്യത്തെക്കുറിച്ച് ബോധവാനായിത്തീരുകയും, ശത്രുപക്ഷത്തെ എതിരിടുകയും ഏതാനും ചിലർ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. പാണ്ഡവപക്ഷത്ത് പഞ്ചപാണ്ഡവരും, സാത്യകിയും മാത്രം അവശേഷിച്ചു. അതുപോലെ കൗരവപക്ഷത്ത് അശ്വത്ഥാമാവ്, കൃപർ, കൃതവർമാവ് എന്നീ മൂന്നുപേരും മാത്രം അവശേഷിച്ചു.
തൻറെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടതുകൊണ്ട് അത്യധികം ദുഃഖിതയായ ഗാന്ധാരി ഈ സർവനാശത്തിൻറെ കാരണക്കാരൻ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി ഭഗവാനെ ഇപ്രകാരം ശപിച്ചു. “കുരുപാണ്ഡവന്മാർ തമ്മിലടിച്ച് ഇല്ലാതായതുപോലെ, മുപ്പാത്താറുവർഷം കഴിയുമ്പോൾ നിൻറെ യും വംശം പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ.” ഭഗവാൻ ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി സ്വീകരിച്ചു.
യവന നാശത്തിന് മുനിശാപവും കാരണമായി പറയുന്നു. ഒരിക്കൽ കണ്വൻ, വിശ്വാമിത്രൻ തുടങ്ങിയ മുനിമാർ ഭഗവാനെ ദർശിക്കാനായി ദ്വാരകയിലേക്ക് വരികയുണ്ടായി. അപ്പോൾ യാദവന്മാർ ഭഗവാനെ ദർശിക്കാനായി ദ്വാരകയിലേക്ക് വന്നു. അപ്പോൾ യാദവന്മാർ കൃഷ്ണപുത്രനായ സാംബനെ ഗർഭിണിയുടെ വേഷം കെട്ടിച്ച് മുനിമാരുടെ മുന്നിലേക്ക് കൊണ്ടുവന്ന് ഇവൾ പ്രസവിക്കുന്ന കുഞ്ഞ് ആണോ, പെണ്ണോ എന്ന് ചോദിച്ചു. ഇതുകേട്ട് കുപിതരായ മുനിമാർ ഗർഭിണി ഒരു ഇരുമ്പുലക്കയെ പ്രസവിക്കുമെന്നും അത് യാദവകുലത്തിൻറെ നാശത്തിന് കാരണമായിത്തീരുമെന്നും ശപിച്ചു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ സാംബൻ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു. കൃഷ്ണൻറെ നിർദ്ദേശപ്രകാരം യാദവന്മാർ ആ ഇരുമ്പുലക്കയടെ രാകിപ്പൊടിച്ച് കടലിലെറിഞ്ഞു. അത് സമുദ്രതീരത്ത് വന്നടിഞ്ഞ എരപ്പുല്ലുകളായി വളർന്നുവന്നു. അൽപകാലം കഴിഞ്ഞപ്പോൾ നിരവധി അനിഷ്ടസംഭവങ്ങൾ ഉണ്ടായി. അപ്പോൾ കൃഷ്ണൻ യാദവരെയും കൂട്ടി തീർത്ഥയാത്രയ്ക്കിറങ്ങി. പ്രഭാസത്തിലെത്തിയപ്പോൾ അവർ അമിതമായി മദ്യപിച്ച് കലഹിക്കുവാൻ തുടങ്ങി.
പിന്നെ അവർ സമുദ്രതീരത്ത് മുളച്ചുനിൽക്കുന്ന ഏരകപ്പുല്ലുകൾ പറിച്ചെടുത്ത് പരസ്പരം പ്രഹരിക്കാൻ തുടങ്ങി. അവ പറിച്ചെടുക്കുന്ന മാത്രയിൽ തന്നെ ഇരുമ്പുലക്കകളായി മാറിക്കൊണ്ടിരുന്നു. അനേകം യാദവന്മാർ അവിടെവച്ച് തമ്മിലടിച്ച് മരിച്ചുവീണു. ഇതു കണ്ടുകൊണ്ടു നിൽക്കുകയായിരുന്നു കൃഷ്ണൻ എരകപ്പുല്ലുകൾ പറിച്ചെടുത്ത് ശേഷിച്ച യാദവരെയൊക്കെ കൊന്നുകളഞ്ഞു. അങ്ങനെ യാദവവംശം നാമാവശേഷമായിത്തീർന്നു. പിന്നെ, കൃഷ്ണൻ തൻറെ ജ്യേഷ്ഠനായ ബലരാമൻ സമാധിയിൽ മുഴുകി ദേഹം വെടിഞ്ഞിരിക്കുന്നത് കണ്ടു.
കുറച്ചുനേരം വനത്തിൽ ചുറ്റിക്കറങ്ങിയതിന് ശേഷം കൃഷ്ണൻ യോഗനിരതനായി പാദങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കിടന്നു. ഈ സമയത്ത് ജരൻ എന്നൊരു വേടൻ ഭഗവാൻറെ തൃപ്പാദങ്ങൾ കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തു. ജരൻ പൂർവജന്മത്തിൽ വാനരരാജാവായ ബാലിയായിരുന്നു. അന്ന് ശ്രീരാമചന്ദ്രൻ ബാലിയെ അമ്പെയ്തതിൻറെ പകരമായിരുന്നു ഇപ്പോൾ ഭഗവാൻ കൃഷ്ണനെ അമ്പെയ്തത്. ആ അമ്പേറ്റ് ഭഗവാൻ കൃഷ്ണൻ ദേഹം വെടിഞ്ഞ് വിഷ്ണു സ്വരൂപത്തോടുകൂടി തൻറെ ആവാസസ്ഥാനമായിരിക്കുന്ന വൈകുണ്ഠത്തിലേകി